പത്തനംതിട്ട ജില്ലയിൽ ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ’ ഭാഗമായി പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 10 ഇടങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിൽ ആയി. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടത്തിട്ട ജയാലയം വീട്ടിൽ ജയമോൾ (40) ആണ് കൊടുമൺ പോലീസിന്റെ പിടിയിൽ ആയത്.
ഇവരുടെ പക്കൽ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ എ ടി എം കാർഡുകൾ പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. സംശയകരമായ ഇടപാടുകളിലൂടെ ഇവർ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്.
ജില്ലാ പോലീസ് മേധാവിക്ക് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി പോലീസ് അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000/- , 1,21,000/- , 75000/- വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ ഭാഗമായി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടികൾ ദ്രുതഗതിയിലാക്കുന്നതിനും ആയി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ – ഹണ്ട് ‘ ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ച് വീതിച്ചെടുക്കുകയാണ് തട്ടിപ്പുകാരുടെ രീതി.
ഓപ്പറേഷൻ സൈ – ഹണ്ട് ജില്ലയിൽ 10 ഇടങ്ങളിൽ റെയ്ഡിൽ 4 കേസ്ടുത്തു ഒരാൾ അറസ്റ്റിലായി
RELATED ARTICLES

