Friday, August 7, 2026
Home Blog Page 3

പത്തനംതിട്ടയിൽ ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ജാഗരണിൽ അണിചേർന്ന് നാട്

0

പത്തനംതിട്ടയിൽ ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ജാഗരനിൽ അണിനിരന്ന് നൂറുകണക്കിന് ആളുകൾ. പരിപാടിയുടെ ഭാഗമായി നെല്ലാട് മുതൽ പുല്ലാട് ജംഗ്ഷൻ വരെ മാരത്തൻ റേസും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പപ്പായ ടൂറിസം വില്ലേജ് സൊസൈറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ സമാപന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. പപ്പായ വില്ലേജ് ടൂറിസം സൊസൈറ്റി പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. , ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് , ആരോഗ്യമേഖലയിലെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെയും പ്രമുഖർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ റേസിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. എസ് പി സി കേഡറ്റുകളോടൊപ്പം പൊതുജനങ്ങളും അണിചേർന്നു. ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാരത്തൻ റൈസിൽ വിജയികളായവർക്ക് മെഡലുകളും വിതരണം ചെയ്തു.

ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

0

പത്തനംതിട്ടയിൽ സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല നൽകുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ സബ് ഇൻസ്പെക്ടർ മാർക്ക് 5,ദിവസത്തെപരിശീലനപരിപാടിആരംഭിച്ചു.പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പിലെ സഭാ ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 23ന് ആരംഭിച്ച പരിശീലനം 28 വരെ തുടരും. പരിശീലനത്തിന്റെ ആദ്യദിവസം ക്രമസമാധാന പാലന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പി വിജയൻ , സബ് ഇൻസ്പെക്ടർമാർക്ക് ഓൺലൈൻ ആയി ക്ലാസ് എടുത്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെചുമതലകളെക്കുറിച്ചും നേതൃപാടവം , മൂല്യബോധം , കേസുകളുടെ ശാസ്ത്രീയ അന്വേഷണം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ് എടുത്തു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് , ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ , നർക്കോട്ടിക് സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവയുടെ ചുമതലയുള്ള ഡിവൈഎസ്പി മാർ , ജില്ലയിലെ സബ് ഡിവിഷൻ ചാർജ് വഹിക്കുന്ന ഡിവൈഎസ്പി മാർ , വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ , മികച്ച അഡ്വക്കേറ്റുമാർ എന്നിവരും സബ് ഇൻസ്പെക്ടർമാർക്ക് ക്ലാസുകൾ എടുക്കുന്നുണ്ട്. പരിശീലന പരിപാടി ജൂലൈ 28 വരെ നീളും. എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത് മുതലുള്ള കേസ് അന്വേഷണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകൾ നടക്കുന്നുണ്ട്. ഭാരതീയ ന്യായ് സംഹിത , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത മുതലായവയിലും ഇൻക്വസ്റ്റ് , തെളിവ് ശേഖരണം , ഫോറൻസിക് സയൻസ് , ദുരന്തനിവാരണം , വി ഐ പി സെക്യൂരിറ്റി , രഹസ്യ വിവരശേഖരണം തുടങ്ങി വിവിധ മേഖലകളിലെ പരിശീലനം നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

പത്തനംതിട്ട പന്തളത്ത് ആശ്രയം ആരും ഇല്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം പോലീസ്

0

പന്തളംതുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പൻ (60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്.കഴിഞ്ഞ 5 വർഷമായി സ്ടോക്ക്‌ വന്ന് കിടപ്പിലായിരുന്നു . അയൽവാസികളുടെ കരുണയിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമെത്തി പോലീസിനെ അറിയിക്കുന്നത്.
തുടർന്ന് പന്തളം എസ് എച്ച് ഒ വി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി സാന്ത്വന പരിചരണം ആവശ്യമായ ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി. തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും എസ് എച്ച് ഒ സജീഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന കെ എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെകെ , ജോജി തോമസ് ജനമൈത്രി സമിതി മെമ്പർ ഷൈനി ആശാവർക്കർമാർ കരുണാലയം മാനേജർ ധന്യ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ഏൽപ്പിച്ചു

പത്തനംതിട്ട പന്തളത്ത് ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0

പന്തളത്ത് ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ അഭയം പ്രാപിച്ച ഗോപൻ ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഗോപകുമാർ (62) നാണ് പന്തളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കി .
കുളനട ഗ്രാമപഞ്ചായത്തിലെ മാന്തുക മേലേതിൽ വീട്ടിൽ വീട്ടിൽ നാരായണപിള്ളയുടെ മകൻ ആണ് ഗോപകുമാർ
പന്തളം ജനമൈത്രി പോലീസ് ഇദ്ദേഹത്തെ ഏറ്റെടുത്ത് കിടങ്ങന്നൂരുള്ള അഗതിമന്ദിരത്തിൽ എത്തിച്ചു .കഴിഞ്ഞ 20 ദിവസക്കാലമായി കുളനട മാർക്കറ്റിലെ പെട്ടി ഓട്ടോ സ്റ്റാൻഡിൽ സമീപം കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം. ഇടതുകാലിൽ വലിയ മുറിവ് വന്നു പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. ഭക്ഷണവും മരുന്നുംആശ്രയവും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തിൻറെ ദുരവസ്ഥ വാർഡംഗമാണ് പന്തളം ജനമൈത്രി പോലീസിനെ അറിയിക്കുന്നത്.തുടർന്ന് പന്തളം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇദ്ദേഹത്തിൻറെ ബന്ധുക്കളെ കണ്ടെത്തി, ഇദ്ദേഹത്തിൻറെ ഉത്തരവാദിത്വം ഏൽപ്പിച്ചെങ്കിലും അവരാരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായില്ല.തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന എന്നിവരുടെ നേതൃത്വത്തിൽ കരുണാലയം അഗതിമന്ദിരത്തിൽ എത്തിച്ചു. കരുണാലയം ഭാരവാഹികളായ അബ്ദുൽ അസീസ് ,ധന്യ എന്നിവരെ ഇദ്ദേഹത്തിൻറെ സംരക്ഷണച്ചുമതല ഏൽപ്പിച്ചു.

വയോധികയെയും മകളെയും ആക്രമിക്കുകയും, അപമാനിക്കുകയും ചെയ്ത പ്രതി റിമാന്റിലായി

0

പ്രായമായ സ്ത്രീയെയും അവരുടെ മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും, ലൈംഗികചുവയോടെസംസാരിക്കുകയും, അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര പരുമല എന്ന സ്ഥലത്ത് വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ ജിജോ ജോസഫ് (39) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയായ ജിജോയുടെ ബന്ധുവായ സ്ത്രീയെയും മകളെയും ആണ് ഇയാൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.ഇപ്പോൾ അറസ്റ്റിലായ ജിജോ 2011ൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്. അന്ന് ഇയാൾ തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും , എതിർത്ത് ബഹളം വച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണ് ബോധരഹിത ആവുകയും ചെയ്തിരുന്നു. അന്ന് ഇയാൾക്കെതിരെ മാനഭംഗശ്രമത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇപ്പോൾ ബന്ധുവായ സ്ത്രീയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്.ഇയാൾ തിരുവല്ല പുളിക്കീഴ് മാവേലിക്കര, പോലീസ് സ്റ്റേഷനുകളിൽ ൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പുളിക്കീഴ് സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ പോലീസ് ഉദ്യോഗസ്ഥരായ സജിൽ , രഞ്ജു, അരുൺ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അടൂരിൽ പട്ടാപ്പകൽ നടുറോഡിൽ പീഡനശ്രമം , പ്രതി റിമാൻഡിലായി

0

അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് വയല എന്ന സ്ഥലത്ത് പാലവിള തെക്കതിൽ വീട്ടിൽ ഗോപി (57) എന്നയാളാണ് അടൂർ പോലീസിന്റെ പിടിയിലായത് .തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.45 മണിയോട് അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തു.അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു , പോലീസ് ഉദ്യോഗസ്ഥരായ അനീഷ് , നിധിൻ , അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കൊടും കുറ്റവാളിയെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ കാപ്പ നിയമപ്രകാരം തടങ്കലിൽ ആക്കി

എനാത്ത് 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൻമേൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം കുന്നിട എന്ന സ്ഥലത്ത് ഉഷാഭവനം വീട്ടിൽ ഉമേഷ് കൃഷ്ണൻ (38) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇയാൾ 31 ഓളം കേസുകളിൽ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS അറിയിച്ചു. കേസുകളിൽ ഏറെയും അടിപിടി, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച,കഞ്ചാവിന്റെ ഉപയോഗം,ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ, കാപ്പ നിയമലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ തുടങ്ങിയവയാണ്.മുൻപും
2023 ൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ നടപ്പാക്കിയിട്ടുള്ളതാണ്. എന്നാൽ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ആന്ധ്രപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട ഒരു വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ 2026 ജനുവരിയിലും ലഹരി മരുന്നു കേസിൽ ഉൾപ്പെട്ടിരുന്നു. തുടർച്ചയായി അടിപിടി അക്രമം ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതൽ തടങ്കലിൽ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ രജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോൾ കരുതൽ തടങ്കലിൽ ആക്കിയിട്ടുള്ളത്.

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്തു നിന്നും പിടികൂടി

കോന്നിയിൽ മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലി തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ ആണ് എറണാകുളം കലൂർ നിന്നും കോന്നി പോലീസ് പിടികൂടിയത്.
കോന്നി അരുവാപ്പുലം പടപ്പക്കൽ എന്ന സ്ഥലത്ത് കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ.കെ. മാത്യു (21) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.
ഈ വർഷം ജനുവരി നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് കോന്നി അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ആയിരുന്നു. മർദ്ദനത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോയി. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരവേ മൂന്നാം പ്രതിയായ റിജിൻ കെമാത്യു എറണാകുളം കലൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിക്കുകയും കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം ,എസ് സി പി ഒ രഞ്ജിത് ,സി പി ഒനഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം എറണാകുളത്തു നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലോറികളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി

ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സംസ്ഥാനത്ത് ബിന്യാചര സ്വദേശി അജഹർ അലി എന്നയാളുടെ മകൻ നജറുൽ ഹഖ് (38) , ചിറ്റാർ സ്വദേശി പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39) , ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് പിടിയിലായത്. ആസാം സ്വദേശിയായ മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ വക ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്.
ആസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഡീസൽ മോഷ്ടിക്കാൻ പദ്ധതി ഇട്ടത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
ചിറ്റാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി പി , അനിൽകുമാർ , സി പി ഒ രായ സജീവ് , ടിന്റോ സെലസ്റ്റിൻ , സജിൻ കെ.എസ് എന്നിവർ അടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. വേദ കമ്പനിയുടെ സൂപ്പർവൈസറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി.പന്തളം വലിയ കോയിക്കൽ പാലത്തിനു സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.മുട്ടറ,ഓടനാവട്ടം,രാജീവ് 39. കൊട്ടാരക്കര, നെടുവത്തുർ കുറുമ്പാലൂർ
സോമൻ 48, എന്നിവരാണ് പിടിയിലായത്,പന്തളം ഇൻസ്‌പെക്ടർ എസ് എച്ച് ഒ സജീഷ്‌കുമാർ, എസ് ഐ യു.വി വിഷ്ണു, എ എസ് ഐ വിജയകുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , സിജു
ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിൽ ആംബർ ഗ്രീസിന്‍റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഇവരെ കൈ കാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് വാഹനത്തിൽ പിൻതുടർന്ന് വാഹനം റോഡിന് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്.
പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നും രാജീവ് വാങ്ങിയതാണെന്നും, ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞു.
തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ഇവർ പിടിയിലായത്.
പ്രതികളെയും പിടിച്ചെടുത്ത ആംബെർ ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യലും റിമാൻഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്