
കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ
ചിറ്റാർ സ്വദേശി സന്ദീപ് (35) S/O സദാനന്ദൻ , പതാലിൽ വീട് കൊടുമുടി, ചിറ്റാർ എന്നയാളെ ഇന്നലെ രാത്രിയാണ് കൊടുമുടി എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഘത്തിൽ ഒരാളുടെ കയ്യിൽ ഒരു നാടൻ തോക്ക് കാണപ്പെടുകയും , സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങറ കടപുഴ എന്ന സ്ഥലത്ത് ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്മോൻ ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവർ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും , നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന് , വെടിയുണ്ടകൾ , വാൾ, പിച്ചാത്തി, വെട്ടുകത്തി ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങൾ, തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടർന്ന് ഇവരെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയുധ നിയമമനുസരിച്ച് ഉള്ള കേസ് രജിസ്റ്റർ ചെയ്യുകയും, കൂടുതലായി ചോദ്യം ചെയ്യുകയും ചെയ്തു. സന്ദീപിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വെളിവായതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.
തുടർന്ന് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വച്ചു എന്ന കേസിൽ
മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സന്ദീപുമായി കൃഷ്ണൻകുട്ടി ഗോപി എന്നിവർക്ക് ശത്രുതയുള്ളതായി മനസ്സിലാക്കിയിട്ടുണ്ട്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ വകുപ്പുകൾ കോടതിയിൽ അപേക്ഷ നൽകി , മാറ്റങ്ങൾ വരുത്തുകയും കൃഷ്ണൻകുട്ടി ഗോപി എന്നിവരെ പ്രതികളായി ചേർക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രതികളിൽനിന്ന് തോക്ക് കണ്ടെത്തിയ സ്ഥലം മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ആ കേസ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തുന്നതിനായി ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

