എറണാകുളം: ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ പഴയ വീട് സംഗീത മ്യൂസിയമായി മാറുന്നു. ദാസേട്ടന്റെ ബാല്യവും സംഗീതയാത്രയും സ്മരിക്കുന്ന ഈ വീട് രണ്ടര പതിറ്റാണ്ടായി സംരക്ഷിച്ചുവരുന്നത് കലാസ്നേഹിയായ സി.എ. നാസറാണ്.
യേശുദാസിന്റെ അമ്മ നട്ട മാവ് ഇന്നും വീടിന്റെ ഭാഗമായി നിലകൊള്ളുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോഴും മാവിനെ സംരക്ഷിച്ചുവെച്ചത് നാസറിന്റെ പ്രത്യേക ശ്രദ്ധയാണ്. ഓരോ സന്ദർശനത്തിലും മാവിന് വെള്ളമൊഴിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
വീട് ഏറ്റെടുത്ത് മ്യൂസിയമാക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം ആറുകോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ, സ്വന്തം നിലയിൽ മ്യൂസിയം ഒരുക്കണമെന്നതാണ് നാസറിന്റെ നിലപാട്; സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മ്യൂസിയത്തിന് പുറമെ, ‘ഗന്ധർവ വീഥി’ എന്ന പേരിൽ ഒരു സാംസ്കാരിക പാതയും നഗരസഭ ആലോചിക്കുന്നു. പുതിയ തലമുറയ്ക്ക് യേശുദാസിന്റെ സംഗീതപാരമ്പര്യം പരിചയപ്പെടുത്തുന്ന കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.



